2009 നവംബർ 21, ശനിയാഴ്‌ച

കാലം മാറി കഥ മാറി

ദിലീപു കാവ്യാ മാധവനും നായികാനായകന്‍മാരായിട്ടുള്ള സിനിമയായിരുന്നു ചാനലില്‍. അച്ഛനും അമ്മയും ടി.വി. സ്ക്രീനില്‍ നിന്നും മിഴികള്‍ അനക്കാതെ സിനിമ കണ്ടുകൊണ്ടിരുന്നു. ഓരോ സീനുകളും അത്യന്തം സംഘര്‍ഷ ഭരിതമായ് മുന്നോട്ട് പോയ്ക്കോണ്ടിരുന്നു. കാവ്യയെ ദിലീപ് വിവാഹം കഴിക്കുന്നതിന് അവളുടെ മാതാപിതാക്കള്‍ എതിര്‍ത്തപ്പോള്‍ നമ്മുടെ അച്ഛനമ്മമാര്‍ അവര്‍ക്കെതിരേ അല്‍പം ഉറക്കെ തന്നെ പൊട്ടിത്തെറിച്ചു.
ടി.വി.ക്കുള്ളിലല്ലായിരുന്നെങ്കില്‍ ചിലപ്പോള്‍ കാവ്യയുടെ മാതാപിതാക്കള്‍ അതുകേട്ട് പേടിച്ച് വിവാഹത്തിന് സമ്മതിച്ചേനേ. ഓരോരോ സീനുകള്‍ വീണ്ടും കടന്നു പോയ്. അവസാനം അവര്‍ ഒളിച്ചോടാന്‍ തീരുമാനിച്ചു. ആ തീരുമാനം ഉണ്ടായപ്പോള്‍ തന്നെ നമ്മുടെ അച്ഛന്‍ കയ്യടിച്ച് സ്വീകരിച്ചു. രാത്രിയുടെ ഇരുണ്ട യാമത്തില്‍ ഒളിച്ചോടുന്ന ആ കമിതാക്കളെ ആരും കണ്ടു പിടിക്കരുതെന്ന് അവര്‍ പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നു.
ഈ സമയം അകത്തെ മുറിയില്‍ ഇതൊന്നും അറിയാതെ അവരുടെ ഏകമകള്‍ കാവ്യ തന്‍റെ കാമുകനായ ദിലീപുമൊത്ത് ഒളിച്ചോടുവാന്‍ തയ്യാറെടുത്തു കൊണ്ടിരിക്കുകയായിരുന്നു. നേരത്തേ പറഞ്ഞുറപ്പിച്ചതു പോലെ ഗെയ്റ്റിന്‍റെ മുന്നില്‍ ബൈക്കിന്‍റെ ലൈറ്റ് തെളിഞ്ഞപ്പോള്‍ കാവ്യ തന്‍റെ ബാഗും എടുത്തു കൊണ്ട് പോയി ദിലീവിന്‍റെയൊപ്പം ബൈക്കില്‍ കയറി സ്ഥലം വിട്ടു. ഈ സമയത്തായിരുന്നു നമ്മുടെ അച്ഛനുമമ്മയും സുഗമമായ ഒളിച്ചോട്ടത്തിനായി പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നത്.
ഇവരുടെ യഥാര്‍ഥ മുഖം നാളെ നേരം വെളുത്ത് മകള്‍ ഒളിച്ചോടിയ വിവരം അറിയുന്പോള്‍ അറിയാം. അന്നേരം ഒളിച്ചോട്ടക്കാരുടെ ലോകത്തിലെ ഏറ്റവും വലിയ ശത്രുക്കളായിരിക്കും ഇവര്‍. ഇനിയൊരിക്കലും ഇവര്‍ ആരും ഒളിച്ചോടുന്നതിനായി പ്രാര്‍ത്ഥിക്കില്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ